Monday, July 16, 2007

ചെല്‍സീ, ക്ലബ്ബ്‌ അമേരിക്ക മല്‍സരത്തില്‍നിന്നുള്ള ചില ദ്രിശ്യങ്ങള്‍.











കഴിഞ്ഞ ദിവസം സ്റ്റാന്‍ഫോര്‍ഡ്‌ സ്റ്റേഡിയത്തില്‍ വച്ച്‌ നടന്ന ചെല്‍സീ, ക്ലബ്ബ്‌ അമേരിക്ക മല്‍സരത്തില്‍നിന്നുള്ള ചില ദ്രിശ്യങ്ങള്‍.






ചില കാര്യങ്ങള്‍ ടി വിയില്‍ കാണാത്തത്‌ എന്നാല്‍ ഗ്രൗണ്ടില്‍ നടക്കുന്നത്‌ (ഞാന്‍ മനസിലാക്കിയത്‌):



* കാപ്റ്റ്യന്‌ വേണോന്നു വച്ചാല്‍ മറ്റുള്ളോരെ ചീത്ത പറയാം. സീനിയര്‍ കളിക്കാരനും മറ്റുള്ളോരെ നിയന്ത്രിക്കാം.






* കാണാന്‍ നല്ല മജയാണ്‌, ബോള്‍ പാസ്സിംഗ്‌ സ്വന്തം ബോക്സില്‍ നിന്നു തുടങ്ങി മറ്റേ ബോക്സെത്തുന്നതു വരെ ബോള്‍ നഷ്ടപ്പെട്ടില്ലെങ്കില്‍. (ഗോളിലെക്ക്‌ അറ്റെംപ്റ്റ്‌ ചെയ്താല്‍ മതിയാവും, ഗോല്‍ വീഴണമെന്നില്ല).






*മള്‍ടിപ്പ്‌ള്‍ ചോയിസ്‌: ഒരു കളിക്കാരന്റെ കാലില്‍ ബോള്‍ എത്തിയാല്‍, മറ്റുള്ള കളിക്കാര്‍ കഴിവതും, ആ കളിക്കാരന്‍ പാസ്‌ കൊടുക്കാന്‍ സാധ്യയുള്ള പൊസിഷനുകളില്‍ ഉണ്ടായിരിക്കും. ബോള്‍ കിട്ടാന്‍ തീരെ സാധ്യതയില്ലാത്ത പൊസിഷനില്‍ പോലും കളിക്കാര്‍ ഓടി നിലയുറപ്പിക്കുന്നതു കാണാം.






*ഈ കളിക്കാരും ക്ഷീണിക്കാറുണ്ട്‌!!!. ബോള്‍ തന്റെ ഏരിയായില്‍ അല്ലെങ്കില്‍, അധികം മിനക്കെടാറില്ല.









Monday, March 26, 2007

സ്വയം തൊഴി(ല്‍) കണ്ടെത്തെല്‍

പരമ്പരാഗതമായി ഫുട്ബാള്‍ രക്തം സിരകളിലോടുന്നില്ലെങ്കിലും എന്റെ ചെറുപ്പ കാലത്ത്‌ വല്ലപ്പോഴും ക്രിക്കറ്റ്‌ കളിക്കുന്നതൊഴിച്ചാല്‍ വര്‍ഷത്തിന്റെ മിക്കവാറും സമയം ഫുട്ബാള്‍ തന്നെയായിരുന്നു പ്രധാന കളി.

അന്നൊക്കെ, യു. പി., ഹായ്‌ സ്കൂള്‍ കാലഘട്ടങ്ങളില്‍ പ്രത്യേകിച്ച്‌, എവിടെയെങ്കിലും കുറച്ച്‌ സ്ഥലം കിട്ടിയാല്‍, അതിപ്പം വീടിന്റെ മുറ്റത്തായാലും, ഇറയത്തായാലും "നിന്റെ പോസ്റ്റില്‍ ഗോളടിക്കട്ടെ" എന്നും പറഞ്ഞ്‌ എന്തെങ്കിലും സാധനം വീണുടയുന്നതു വരെയോ അല്ലെങ്കില്‍ വീട്ടിലെ കാര്‍ന്നോര്‍ "പോയി പഠിക്കീനെടാ" എന്നും പറഞ്ഞ്‌ നമ്മുടെ പുറത്ത്‌ ഗോളടിക്കുന്നത്‌ വരേയോ ഇങ്ങനേ കളിച്ച്‌ കൊണ്ടേയിരിക്കും.

കോളേജിലെത്തിയപ്പോഴേക്കും വര്‍ക്ക്‌ ഏരിയ വികാസം പ്രാപിച്ച്‌ വീടിനടുത്തുള്ള പബ്ലിക്‌ കോളേജ്‌ ഗ്രൗണ്ടായി മാറിയപ്പോഴാണ്‌ ഫുട്ബാള്‍ ജീവിതത്തിന്റെ സുവര്‍ണ്ണ കാലഘട്ടം പിറന്നത്‌.

പുതിയ ടെര്‍ംസ്‌, പുതിയ ടെക്നിക്കുകള്‍...ആദ്യമായി 'ലൈനില്‍' നിന്ന്‌ വാങ്ങിച്ചോ എന്നു കേട്ടിട്ട്‌ "ഏത്‌ ലൈനാ ചേട്ടാ " എന്നു ബഹുമാനത്തോടെ ചോദിച്ചതിന്‌ 'മ' ചേര്‍ത്ത്‌ മറുപടി കിട്ടിയതില്‍പ്പിന്നെ സൗമ്യത എന്ന പരിപാടി ഈ കളത്തിനാവശ്യമില്ല എന്നു മനസിലായി.

'ലൈനില്‍ നിന്നും എടുത്തോ', 'തന്നിട്ട്‌ പോട്‌', 'തന്നിട്ട്‌ പോടാ', 'തന്നിട്ട്‌ പോടാാ‍ാ‍ മയി*ഏ' തുടങ്ങിയ ബാള്‍ പാസ്സിങ്ങിന്റെ പുതിയ വാചകങ്ങള്‍ എന്റെ വൈകുന്നേരങ്ങളില്‍ നിറഞ്ഞു നിന്നു തുടങ്ങി. ഇത്തരം വാചകങ്ങള്‍ പറയുന്നവനും, കേള്‍ക്കപ്പെടുന്നവനും തമ്മിലുള്ള കളിയിലെ കഴിവനുസരിച്ച്‌ മാറിക്കൊണ്ടേയിരിക്കുന്നതുകൊണ്ട്‌ മൂക്കത്തും മുടിയിലും അരിശമുള്ള സുരേഷാട്ടന്റെ ടീമില്‍ ആവരുതെന്ന്‌ പ്രാര്‍ഥിക്കും. അല്ലെങ്കില്‍ ഗിരീഷ്‌ ഫൗള്‍ കുമാര്‍ നമ്മളുടെ ടീമില്‍ തന്നെ വരണമെന്ന്‌ ആഗ്രഹിക്കും.

സംഭവം എന്തായാലും, അതിപ്പം കലപില കൂടിയാലും അടിപിടി കൂടിയാലും, മിക്കവാറും അടപ്പൂരുന്നത്‌ വരെ വിയര്‍പ്പില്‍ക്കുളിച്ചവശരാവുമെങ്കിലും പിറ്റേ ദിവസവും തുടരും വര്‍ധിതാവേശത്തോടെ ആ മഹാമേള.

അധ്വാനമേ സംതൃപ്തി.

എന്നാല്‍ ഫിറോസ്ഷാ കോട്‌ലാ മൈതാനത്ത്‌ ഡിസമ്പറിന്റെ തണുത്ത വെളുപ്പാന്‍ കാലത്ത്‌ ശരീരമാസകലം വെള്ളയില്‍ മൂടി തണുപ്പകറ്റാന്‍ അതിന്റെ പുറത്ത്‌ ഒരു "വി" ഷെയിപ്‌ സ്വെറ്ററുമിട്ട്‌ ബോളിനു വേണ്ടി സ്ലിപ്പില്‍ കാത്തു നില്‍ക്കുന്ന ഗാവസ്കര്‍, വെങ്ങ്‌ സര്‍ക്കാര്‍ തുടങ്ങിയ ജനങ്ങളെ ദൂരദര്‍ശന്‍ ലൈവായി കാണിക്കാന്‍ തുടങ്ങിയതോടെ ഞങ്ങളുടെ നാട്ടില്‍ ഫുട്ബാളില്‍ നിന്നും ക്രിക്കറ്റിലേക്കുള്ള ആട്രീഷന്‍ റേറ്റ്‌ വര്‍ധിച്ചു.

ദേഹമനങ്ങാന്‍ പാടില്ലാത്ത കളിയെന്ന്‌ വിശ്വസിച്ച്‌ വയസ്കരും മധ്യവയസ്കരും ക്രിക്കറ്റ്‌ കളിക്കുന്നവരെ പിത്തം പിടിച്ചവരെന്ന്‌ മുദ്ര ചാര്‍ത്തിയപ്പോള്‍ ഇതൊന്നും വയസ്സന്മാര്‍ക്ക്‌ പറഞ്ഞ കളിയല്ല മക്കളേ എന്ന്‌ പറഞ്ഞ്‌ യുവാക്കള്‍ തിരിച്ചടിച്ചു.

അങ്ങനെ സിസറില്‍നിന്നും വില്‍സിലേക്കുള്ള കൊഴിഞ്ഞു പോക്ക്‌ പോലെ ഫുട്ബാള്‍ കളിക്കാര്‍ ഞങ്ങളുടെ കൂട്ടത്തില്‍ ഭൂരിപക്ഷമല്ലാതായിത്തുടങ്ങി.

അങ്ങനെയിരിക്കുമ്പോഴാണ്‌ ലക്കി സ്റ്റാര്‍ മുന്‍ പ്ലേയറും സതീഷിന്റെ അമ്മാവനുമായ ശ്രീ ശ്രീധരാട്ടന്‍ ഗള്‍ഫില്‍ നിന്നു എല്ലാം മതിയാക്കി 'ഗള്‍ഫ്‌ റിട്ടേണ്‍' എന്ന ലേബലൊട്ടിച്ച്‌ നാട്ടിലെത്തിയത്‌. ഇഷ്ടം പോലെ കാശ്‌, മേഞ്ഞു തിന്നാന്‍ അധികം കിടാങ്ങളുമില്ല.

വേറെ പ്രത്യേകിച്ച്‌ പണിയൊന്നുമില്ലാത്തതിനാല്‍ ജനിച്ചു വളര്‍ന്ന നാടിനു വേണ്ടി എന്തെങ്കിലും ചെയ്യാം എന്നു വിചാരിച്ചാണ്‌ മൂപ്പര്‍ കേരളാ ബ്രില്ലിയന്റ്‌ ആര്‍ട്സ്‌ ആന്‍ഡ്‌ സ്പോര്‍ട്സ്‌ ക്ലബ്ബിന്റെ സാരഥ്യം എറ്റെടുക്കുന്നത്‌. അതോട്‌ കൂടി ക്ലബ്ബിന്‌ അതിന്റെ ചരിത്രത്തില്‍ ഇതു വരെ കാണാത്തൊരുതരം ഉത്തേജനം കിട്ടി.

ഉത്തേജനം എന്നു പറഞ്ഞാല്‍ സാമ്പത്തികമായ ഉത്തേജനം. അതിനെത്തുടര്‍ന്ന്‌ പല മത്സരങ്ങളിലും ക്ലബ്ബിന്റെ നിഴല്‍ കണ്ടു തുടങ്ങി. പുറമേ കളിക്കുന്നവര്‍ക്കും ബെഞ്ചിലിരുന്നവര്‍ക്കും നല്ല ഭക്ഷണവും കിട്ടിത്തുടങ്ങി. ഇതൊക്കെ കാരണം പഴയ പല പടക്കുതിരകളും ഫുട്ബാളിനെ വീണ്ടും സ്നേഹിച്ചു തുടങ്ങി.

എന്നാല്‍ അവരെയെല്ലാം നിരാശപ്പെടുത്തിക്കൊണ്ട്‌ ഞാനുള്‍പ്പടെ നാലു യുവജനങ്ങളെ നോക്കിക്കൊണ്ട്‌
"വളര്‍ന്ന്‌ വരുന്ന ഈ തലമുറയിലാണ്‌ എന്റെ പ്രതീക്ഷ" എന്നു ശ്രീധരാട്ടന്‍ പ്രഖ്യാപിച്ചു

"ഇവരിലൊരാള്‍ക്ക്‌ കെല്‍ട്രോണില്‍ ജോലി വാങ്ങിച്ച്‌ കൊടുക്കും"

കെല്‍ട്രോണില്‍ ഫുട്ബാള്‍ ക്വാട്ടയില്‍ ജോലി എന്ന്‌ കേട്ടതോടെ ഞങ്ങളുടെ ആവേശം ബഹിരാകാശത്തിന്റെ നാനാവശത്തേക്കും നെഞ്ച്‌ വിരിച്ച്‌ പാറി നടന്നു.

തൊഴിലില്ലായ്മ, സ്വയം തൊഴില്‍ വായ്പ, ഇക്കാലത്ത്‌ പഠിച്ചിട്ടെന്ത്‌ കാര്യം തുടങ്ങിയ വാചകങ്ങള്‍ വീട്ടിലും നാട്ടിലും നിറഞ്ഞു നിന്ന കാലം.

പഠിച്ചിറങ്ങുമ്പോഴേക്കും ഒരു ജോലി. അതാണ്‌ എല്ലാവരുടെയും ഒരു സ്വപ്നം.

അപ്പോള്‍ പിന്നെ ഇതായാലെന്ത്‌?

ജോലിക്കു ജോലി, കളിക്കു കളി. പോരെ പൂരം.

അങ്ങനെ ഫുട്ബാളില്‍ സ്വയം തൊഴില്‍ കണ്ടെത്താന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.

സംഭവം വീട്ടില്‍ ഇപ്പോഴേ പറയണോ അതോ പിന്നീട്‌ പറയണോ? വേണ്ടാ, അപ്പോയിന്റ്‌മന്റ്‌ ലെറ്റര്‍ കാണിക്കാം, അതാ അതിന്റെ ഒരു ഇത്‌.

എന്നാലും ഡിഗ്രിയും കഴിഞ്ഞ്‌ ബാങ്ക്‌ പ്രൊബേഷനറി ഓഫിസര്‍ ആവാന്‍ വേണ്ടി കോമ്പേറ്റെഷന്‍ സക്‌സസ്‌ റിവ്യു ആയി വര്‍ഷാവര്‍ഷം മല്ലിടുന്ന ചേട്ടനെ ഒന്നു ഉപദേശിച്ചേക്കാം. പാവം.

പരിശീലനം തുടങ്ങി. സംഭവം ഇങ്ങനെ ഒരു ഡിസിപ്ലിന്റെ പുറത്ത്‌ ഇത്തരം കളികള്‍ പരിശീലിക്കുമ്പോള്‍ പഴയ ആ ഒരു മജയില്ല എന്നതാണ്‌ സത്യം. മാത്രമോ, കളി കഴിഞ്ഞതിന്‌ ശേഷം സ്റ്റാമിന വര്‍ധിപ്പിക്കാനെന്ന പേരില്‍ ആറു റൗണ്ട്‌ മൈതാനം ഓടണം. അതു കൂടി കഴിയുമ്പോഴേക്കും ശരീരം സാമ്പാറില്‍ വെന്ത കറിവേപ്പിലയാകും.

പക്ഷേ അതൊന്നും "ജോലി" എന്ന ആ മാന്ത്രിക വാക്കിനു മുന്‍പില്‍ ഒന്നുമല്ലാതായി.

അങ്ങനെ ആദ്യത്തെ സെവന്‍സ്‌ ടൂര്‍ണമെന്റ്‌ എത്തിച്ചേര്‍ന്നു. കളി തുടങ്ങി. ശത്രു കഴിഞ്ഞ വര്‍ഷത്തെ സെമിഫൈനലിസ്റ്റാണ്‌.

സംഭവം പരിശീലനം പോലെയല്ല. ഇച്ചിരി കട്ടി തന്നെ. നമ്മുടെ പ്രാക്റ്റീസ്‌ ഗ്രൗണ്ടിന്റെ ഇരട്ടിയോളം വരുന്നത്‌ കൊണ്ട്‌ ഓടിയിട്ടെത്തുന്നുമില്ല. എല്ലാവരും താമസിയാതെ കിതച്ചു തുടങ്ങി. അതിന്റെ ലക്ഷണം ഗോളിന്റെ രൂപത്തില്‍ ഞങ്ങളുടെ വലയില്‍ വീണു തുടങ്ങി.

സ്റ്റാമിന അതിന്റെ ആദ്യത്തെ ഇരയെ സദാട്ടന്റെ രൂപത്തില്‍ പുറത്തെത്തിച്ചു. സദാട്ടന്‍ മുന്‍കാല പുലിയാണെങ്കിലും വയസറിയിച്ചാല്‍ പിന്നെ പറഞ്ഞിട്ടെന്ത്‌ കാര്യം?

ഇന്റര്‍വെല്‍ സമയത്ത്‌ ശ്രീധരാട്ടന്റെ വക കിട്ടാനുള്ളത്‌ എല്ലാര്‍ക്കും കിട്ടി. ആരോഗ്യമില്ലാതെ ആയുധം വച്ചു കീഴടങ്ങിയ പുലിയെ കടിച്ചു കീറി.

കാലുകള്‍ വീണ്ടും തേരാ പാര ഓട്ടം തുടങ്ങി. രണ്ടു ഗോളിനു പിന്നിലാണെങ്കിലും ജനങ്ങളുടെ പിന്തുണ ഞങ്ങള്‍ക്കുമുണ്ട്‌.

അവശ കായികതാരങ്ങളാണെങ്കിലും ഇങ്ങനെ ഒരു സപ്പോര്‍ട്ടിന്റെ പുറത്തുള്ള ഒരു മുന്നേറ്റത്തിനൊടുവില്‍ നമ്മുടെ സതീഷിനെ ശത്രുപക്ഷത്തു നിന്നൊരുത്തന്‍ ബ്ലോക്ക്‌ ചെയ്യാന്‍ ശ്രമിച്ചപ്പോളുണ്ടായ വീഴ്ചയില്‍ ഫൗള്‍ വിധിക്കപ്പെട്ടു. സത്യത്തില്‍ അതൊരു ഫൗള്‍ ആയിരുന്നില്ലെങ്കിലും സതീഷ്‌ എഴുന്നേറ്റ്‌ നിന്ന്‌ ബുദ്ധിപൂര്‍വം പരിക്ക്‌ പറ്റിയപോലെ മുടന്തി. ദുഷ്ടന്‍. അതോടെ അവനെ തിരികെ വിളിച്ചു.

അനുവദനീയമായ രണ്ട്‌ സബ്സ്റ്റിട്യുട്ടുകള്‍ അങ്ങനെ കഴിഞ്ഞു. എന്തായാലും ഫൗളില്‍ നിന്ന്‌ കിട്ടിയ ഫ്രീ കിക്ക്‌ കളിയുടെ ഗതിയെ മാറ്റിമറിച്ചു.

ബെക്കാം പ്രശസ്തനാവുന്നതിനു മുന്‍പ്‌ ആരെങ്കിലും ഫ്രീ കിക്കെടുത്ത്‌ ബോള്‍ വലയില്‍ കയറ്റുന്നത്‌ കണ്ടിട്ടുണ്ടെങ്കില്‍ അത്‌ നമ്മുടെ രാഗേഷിന്റെ കാലില്‍ നിന്നുമാണ്‌.

ജീവിതത്തില്‍ മറക്കാന്‍ പറ്റാത്തൊരു കിക്ക്‌.

അളന്നു മുറിച്ച്‌ പറന്നിറങ്ങിയ ബോള്‍, ഗോള്‍കീപ്പെര്‍ക്ക്‌ തൊടാന്‍ പറ്റുമെന്നു തോന്നിച്ചുവെങ്കിലും അങ്ങേരെ അതിവിദഗ്ദമായി കബളിപ്പിച്ചുകൊണ്ട്‌ ബാറിന്റെ ഇടത്തെ മൂലയില്‍ മുങ്ങാം കുഴിയിട്ടപ്പേ്പ്പാള്‍ അതു വരെ കെട്ടി നിന്ന പ്രതീക്ഷകള്‍ രാഗേഷിനെ തോളിലേറ്റി ആകാശെത്തെത്തിച്ചു.

പിന്നീടുള്ള ഒരോ മുന്നേറ്റവും കാണികളുടെ അകാരണമായ പ്രോല്‍സാഹനത്തിന്‌ പാത്രമായത്‌കൊണ്ട്‌ ചോര നീരായതല്ലാതെ ഗോളുകള്‍ മാത്രം പിറന്നില്ല.

അങ്ങനെ കളി തീരാന്‍ ഒന്നൊ രണ്ടോ മിനിറ്റ്‌ മാത്രം ബാക്കിയുള്ളപ്പോള്‍, മസിലു വേദന വന്നു തിരിഞ്ഞോടാന്‍ പറ്റാതെ, ശത്രു ടീമിന്റെ പെനാല്‍റ്റി ബോക്സില്‍ നിന്നും നടന്നു വരികയായിരുന്ന എനിക്ക്‌ ഒരു മിസ്‌ പാസ്സിലൂടെ ബോള്‍ കിട്ടി. അതൊരു ഓഫ്‌സൈഡ്‌ ആണൊ എന്നു സംശയിച്ചെങ്കിലും അല്ലായിരുന്നു.

എന്റീശ്വരാ ഇതാ ഗോളടിക്കാനുള്ള ഒരു സുവര്‍ണാവസരം. മുന്നില്‍ ഗോളി മാത്രം. ഇത്രയും തുറന്ന ഗോളിനുള്ള സന്ദര്‍ഭം ലോക ഫുട്ബാളില്‍ തന്നെ ആദ്യമായിരിക്കാം.

ഒരു പക്ഷെ ഇതിനു വേണ്ടിയാണോ എനിക്കു കാലില്‍ മസിലു വേദന വന്ന്‌ തിരിച്ചോടാന്‍ തോന്നാതിരുന്നത്‌? ദൈവത്തിന്റെ ഒരോ കളി.

എന്നാല്‍ അടിക്കാനോങ്ങിയ കാല്‍ വിചാരിച്ച പോലെ ചലിക്കുന്നില്ല. ഒന്നാം വട്ടം ഫെയില്‍. അപ്പോഴേക്കും ശത്രു ഡിഫന്‍ഡര്‍ ഓടിയടുക്കുന്നുണ്ട്‌. ജനക്കൂട്ടം നിശബ്ദമായി. അപ്പോഴാണ്‌ അവര്‍ക്കിടയില്‍ നിന്നും ഒരു അലര്‍ച്ച.

"അടിക്ക്‌ നായി*റ്റാ മോനേ"

ഫുട്ബാള്‍ ഭ്രാന്തന്മാര്‍ ലണ്ടനില്‍ മാത്രമല്ല ഇവിടെയും ഉണ്ടെന്ന തിരിച്ചറിവില്‍, ഇനിയും അടിച്ചില്ലെങ്കില്‍ അവരെന്നെ തല്ലിക്കൊന്നേക്കും എന്നു കരുതി എന്റെ സര്‍വശക്തിയുമെടുത്താഞ്ഞടിച്ചു.

ആ അടിയുടെ ശക്തിയില്‍, ഗോള്‍ഫു കളിയില്‍ ബാള്‍ ഉരുണ്ടു പോവുന്നത്രയും മന്ദഗതിയില്‍ ഭൂമിയോട്‌ സൊള്ളി കളിച്ച്‌ "ഉം, അപ്പോ ശരി എല്ലാം പറഞ്ഞ പോലെ, അപ്പറമാ പാക്കലാം" എന്നു പറഞ്ഞ്‌ സാവധാനം ഗോള്‍ കീപ്പറുടെ കയില്‍ എത്തിച്ചേര്‍ന്നു.

കൂവലുകളുടെ ശക്തി താങ്ങാനാവാതെ ഭൂമി പിളര്‍ന്ന്‌ രണ്ടായിപ്പോട്ടെ എന്ന്‌ ആദ്യമായി ആഗ്രഹിച്ച നിമിഷങ്ങള്‍.

അതിന്‌ ശേഷം ജനങ്ങള്‍ കൂടുന്ന ഒരു കളിയും എനിക്കു കളിക്കേണ്ടി വന്നിട്ടില്ല. മറിച്ച്‌ ചേട്ടന്റെ പഴയ കൊമ്പേറ്റെഷന്‍ റിവ്യുവും ഞാനും ഉറ്റ ചങ്ങാതിമാരായി മാറി.

അധികം താമസിയാതെ ശ്രീധരാട്ടന്‍ 'ഗള്‍ഫു റിട്ടേണ്‍' എന്നതിന്റെ അര്‍ത്ഥം മനസിലാവാതെയോ എന്തോ ഗള്‍ഫിലേക്ക്‌ റിട്ടേണ്‍ അടിച്ചു.

കളിയില്‍ വീണ്ടും മജ വന്നു.

പോവുന്നതിന്‌ മുന്‍പ്‌ " മാമ, ഇനിയിപ്പം ഈ കെള്‍ട്രോണിലെ ജോലി??" എന്ന സതീഷിന്റെ ചോദ്യത്തിന്‌ ഇങ്ങനെ മറുപടി കൊടുത്തുവത്രേ.

"എന്തു ജോലി, അതു നിങ്ങളൊന്ന്‌ ഇളകാന്‍ വേണ്ടി നമ്പറിറക്കിയതല്ലെ".

തിരിച്ചു പോയത്‌ അങ്ങേരുടെ ഭാഗ്യം. എന്റേയും.

Sunday, February 4, 2007

പത്താം ക്ലാസ്സില്‍ വച്ചൊരു മുച്ചീട്ട്‌ കളി

കാലഘട്ടത്തിന്റെ അനിവാര്യതയായി ഞാന്‍ പത്താം ക്ലസ്സിലേക്ക്‌ കാലുകുത്തിയപ്പോഴാണ്‌ സുഖസൗകര്യ ദേവതകള്‍ തുറന്നിട്ട ജീവിതത്തിലേക്ക്‌ മുട്ടി നോക്കാതെ കടന്ന്‌ വരുന്നത്‌.

അതു വരെ എന്റെ ന്യായമായ ആവശ്യങ്ങള്‍ ഐക്യരാഷ്ട്ര സഭയില്‍ ഇന്‍ഡ്യയുടെ ആവശ്യങ്ങള്‍ പോലെ ഡയരക്റ്റ്‌ ട്രാഷ്‌ കാനില്‍ എത്തിപ്പെടുകയായിരുന്നു പതിവെങ്കില്‍ പത്തിലെത്തിയപ്പോള്‍ ഞാന്‍ വീറ്റോ പവറുള്ളൊരു അമേരിക്കന്‍ ശക്തിയായി മാറി.

വീട്ടില്‍നിന്നും മൂന്നു ലൈറ്റ്‌ വെയ്റ്റ്‌ പക്ഷികള്‍ ചിറകൊടിയാതെ ഇതിനു മുന്‍പേ പത്താം ക്ലാസ്‌ പറന്നിരുന്നുവെങ്കിലും നമ്മുടെ പൂര്‍വകാല ടേക്‌ ഓഫ്‌ പ്രശ്നം കാരണം പത്താം മാസത്തിലെത്തിയ ഗര്‍ഭിണിയെപ്പോലെ വീട്ടുകാരും നാട്ടുകാരും പ്രത്യേക പരിഗണന തന്നു സഹായിച്ചു.

"ദേ ഇവന്‍ ഇക്കൊല്ലം പത്താം ക്ലാസ്സാ," എന്നു പറഞ്ഞ്‌ നാട്ടുകാരും "സൂക്ഷിച്ച്‌ മോനെ" എന്നു പറഞ്ഞ്‌ വീട്ടുകാരും ബഹുമാനപുരസ്സരം ഒറ്റവരമ്പിലൂടെ നടക്കുമ്പോള്‍ വഴിമാറിത്തന്നു.

വൈകുന്നേരത്തെ ചായക്കുള്ള പാലില്‍ നിന്നും കാല്‍ ഗ്ലാസ്‌ പാല്‍ എനിക്കായി മാറ്റിവക്കപ്പെട്ടു.

എന്റെ ചിരകാല അഭിലാഷമായിരുന്ന ടേബിള്‍ ലാമ്പ്‌ വാങ്ങിക്കപ്പെട്ടു.

ചായക്കടയില്‍ ഗ്ലാസ്‌ കഴുകാന്‍ നിന്നവന്‌ ലോട്ടറി അടിച്ച്‌ അവന്റെ സ്വന്തം പുതു ചായക്കടയില്‍ നിന്ന്‌ പഴയ മുതലാളിയെ നോക്കി 500ന്‌ ചേഞ്ചുണ്ടോ എന്നു ചോദിക്കും പോലെ പ്രീ-ഡിഗ്രിക്ക്‌ പഠിക്കുന്ന ചേട്ടനോട്‌ അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ചു കളിച്ചു രസിച്ചു.

നാട്ട്‌ വൈദ്യന്‍ കുറുപ്പാശാന്‍ മരണപ്പെട്ട്‌ പോയൊരു കര്‍ക്കിടക മാസത്തിലാണ്‌ എന്റെ കുടക്കൊരു വിള്ളല്‍ കാണപ്പെട്ടതും ഞാനൊരു പുതു കുടക്ക്‌ നിവേദന സമര്‍പ്പിച്ചതും.

സാധാരണഗതിയില്‍ അതൊന്ന്‌ റിപ്പേര്‍ ചെയ്ത്‌ രണ്ടു കൊല്ലം കൂടി ഓടിക്കാനുള്ള ഓര്‍ഡര്‍ വരുമായിരുന്നെങ്കിലും ആവശ്യങ്ങളായ അവശ്യങ്ങളെല്ലാം കേന്ദ്രത്തില്‍ എത്തുന്നതിന്‌ മുന്‍പേ പാസ്സായി കിട്ടിയിരുന്ന അക്കാലത്ത്‌ എന്റെ നിവേദനം അനുഭാവപൂര്‍ണം പര്‍ഗണിക്കപ്പെടുകയും ഫണ്ട്‌ അനുവദിക്കപ്പെടുകയും ചെയ്തു.

അങ്ങനെ കുട വാങ്ങിക്കാന്‍ കിട്ടിയ 50രൂപ മൂലധനവുമായി പട്ടണത്തില്‍ വന്നിറങ്ങിയ ഞാന്‍ റെയില്‍വേയ്‌ സ്റ്റേഷന്‍ പരിസരത്ത്‌ മൂത്രപ്പുര എന്നെഴുതി വെക്കാത്ത സ്ഥലത്ത്‌ മൂത്രമൊഴിച്ചു തിരിച്ചു വരുമ്പോളാണ്‌ സംഭവം കണ്ടത്‌.

മുച്ചീട്ട്‌ കളി.

കബഡിയോ ഫുട്ബാളോ പോലെ തടി കേടാക്കുന്ന ഒന്നും ഇതിലില്ലാത്തതിനാല്‍ ഞാനൊരു കളിക്കാരനായി മാറാന്‍ എനിക്കധിക സമയം നോക്കിനിക്കേണ്ടി വന്നില്ല.

50ക. യില്‍നിന്നു ഒരു 75ക. ആയാ മതി. നമുക്ക്‌ അത്യാഗ്രഹങ്ങള്‍ ഒന്നുമില്ല. സൈക്കിളിന്‌ രണ്ട്‌ ഹേന്‍ഡിലിലും സ്റ്റൈയിലന്‍ ബെല്ല്‌ പിടിപ്പിക്കണം. മുടി ചുരുളയാക്കാന്‍ ഉപകരിക്കുന്ന മുള്ളന്‍പന്നി ടൈപ്പ്‌ ചീര്‍പ്പൊന്നു വാങ്ങണം. അത്ര തന്നെ.

പ്രതീക്ഷകളും കടന്ന്‌ 85 ആയപ്പേ്പ്പാഴെങ്കിലും നിര്‍ത്തേണ്ടതായിരുന്നു. കളിയില്‍ രസം കയറിപ്പോയി, ക്യാ കരൂ. ഇത്തരം അത്യാധുനിക മണി മേകിംഗ്‌ സംവിധാനങ്ങള്‍ നമ്മുടെ പഞ്ചായത്തിലില്ലാത്തതില്‍ കുറച്ചൊരു ദുഖം തോന്നി. ഇനി എപ്പോഴെങ്കിലും ടൗണില്‍ വന്നാല്‍ ഇതെന്റെ സ്ഥിരം പ്ലേ പാര്‍ക്കായിരിക്കണമെന്ന്‌ തീര്‍ച്ചപെടുത്തി. കളിയില്‍ ലയിച്ച്‌ വഴിസ്ഥലം മറന്നു പോവരുതെന്ന്‌ ഞാന്‍ എന്നെ പ്രത്യേകം താക്കീത്‌ ചെയ്തു.

പെട്ടന്നാണ്‌ കാര്യങ്ങള്‍ കീഴേല്‍ മറിഞ്ഞത്‌. 50 രൂപാ 25 ആയി. കളി നിര്‍ത്തിപ്പേ്പ്പാണോ അതോ വീണ്ടും കളിക്കണോ? 25 രൂപ കൊണ്ട്‌ എന്തായാലും കുട വാങ്ങാന്‍ പറ്റില്ല. എന്തു ചെയ്യും. ഫുള്‍ ടൈം കണ്‍ട്രോള്‍ വേണ്ട പാണ്ടവന്മാര്‍ക്ക്‌ പോലും നിര്‍ത്താന്‍ പറ്റിയിട്ടില്ല, പിന്നയല്ലേ നമ്മള്‍ക്ക്‌. ഏതായാലും മുതല്‌ തിരിച്ചു പിടിക്കുന്നതുവരെ കളിക്കാം എന്നു തീരുമാനിച്ച്‌ വീണ്ടും കളിച്ചു. ഒടുവില്‍ കമ്പ്ലീറ്റ്‌ മൂലധനവും മറ്റേ മൂലക്കായപ്പോള്‍ വനവാസത്തിന്‌ ടൈമായി എന്ന അശരീരി കേട്ട്‌ ഞാന്‍ മടങ്ങി.

തിരിച്ച്‌ വരുമ്പോള്‍ ആരെയാണിതിന്‌ ബലിയാടാക്കുക എന്നാലോചിച്ച്‌ തല പുകച്ചു. കോണ്‍ക്രീറ്റ്‌ കള്ളങ്ങള്‍ക്ക്‌ മാത്രമേ അച്ഛന്റെ മുന്‍പില്‍ നിലനില്‍പ്പുണ്ടാവൂ.

വാങ്ങിയ കുട ബസില്‍ വച്ചു മറന്നു പോയി എന്നു പറയണോ അതോ തട്ടിപ്പറിക്കപ്പെട്ട്‌ പോയി എന്നു പറയണോ?

കുട വാങ്ങാന്‍ പോയ ഞാന്‍ മഴയും നനഞ്ഞ്‌ വരുന്നത്‌ കണ്ട അമ്മയോട്‌ സംഭവത്തിന്റെ 'നിജ' സ്ഥിതി വെളിപ്പെടുത്തി.

"പൈസ പോക്കറ്റടിക്കപ്പെട്ട്‌ പോയി"

"ഞാന്‍ അപ്പഴേ പറഞ്ഞതാ എട്ടും പൊട്ടും തിരിയാത്ത ഈ ചെക്കനെ ടൗണിലേക്ക്‌ വിടണ്ട എന്ന്‌. കേക്കണ്ടേ." അമ്മ ഏട്ടന്മാരോട്‌ ചൂടായി.

"ഇനിയിപ്പം അച്ഛന്‍ വന്നാല്‍ കിട്ടട്ടെ നല്ലോണം."

വളരെ ചെറിയ കുറ്റങ്ങള്‍ക്ക്‌ പോലും വലിയ ശിക്ഷകള്‍ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട ചേട്ടന്മാര്‍ അവ മത്സരിച്ചു വിളമ്പി എന്നെ പേടിപ്പിച്ചു.

ശിക്ഷാവിധി കാത്തിരിക്കുന്നതാണ്‌ ശിക്ഷ അനുഭവിക്കുന്നതിനേക്കാള്‍ പ്രയാസമെന്ന്‌ അന്നെനിക്ക്‌ മനസിലായി. എവിടെ നിന്നോ കേള്‍ക്കുന്ന ടിക്‌ ടിക്‌ ശബ്ദം തട്ടിന്‍പുറത്ത്‌ വീഴുന്ന മഴയുടെതാണോ അല്ല എന്റെ നെഞ്ചിനകത്തു നിന്നു തിരിഞ്ഞു കളിക്കുന്ന പേടികുട്ടന്റെതാണോ എന്നറിയാതെ ഞാന്‍ കുഴങ്ങി.

എന്നാല്‍ വീട്ടിലുള്ള എല്ലാവരെയും എന്തിന്‌ തൂണിനെയും തുരുമ്പിനെയും അമ്പരപ്പിച്ചുകൊണ്ട്‌ അച്ഛന്‍ ദേഷ്യപ്പെട്ടില്ല. ഈ പത്താം ക്ലാസ്സിന്റെ ഒരോരോ ഉപയോഗങ്ങളേയ്‌!

ഉത്സവകാലവും സന്തോഷകാലവും അധികം നീണ്ടുനിക്കില്ലല്ലോ, വെറും 2 ദിവസം. സംശയാസ്പദമായ സാഹചര്യത്തില്‍ അച്ചൂസിനെ സ്റ്റേഷന്‍ പരിസരം കാണപ്പെട്ടു എന്ന ഒരു സി.ഐ.ഡി റിപ്പോര്‍ട്ടിന്റെ പുറത്ത്‌ തികച്ചും അശാസ്ത്രീയമായി മൂന്നാം മുറയില്‍ ഞാന്‍ ചോദ്യം ചെയ്യപ്പെടുകയും ശിക്ഷ നടപ്പിലാക്കപ്പെടുകയും ചെയ്തു.

ഇതിനൊക്കെക്കൂടി കഷ്ടിച്ച്‌ അര മണിക്കൂറേ എടുത്തുള്ളുവെങ്കിലും ശിക്ഷാ കാഠിന്യം കാരണം അതിന്റെ എഫ്ഫക്റ്റ്‌ തുടര്‍ന്നങ്ങോട്ടുള്ള ജീവിതത്തില്‍ മുഴച്ചു നില്‍ക്കുകയും മുച്ചീട്ട്‌ എന്ന വാക്ക്‌ എന്റെ ഡിക്ഷനറിയില്‍ നിന്നും ഡിലീറ്റ്‌ ചെയ്യപ്പെടുകയും ചെയ്തു.

Tuesday, January 16, 2007

ഒരു ഇന്റലിജെന്റ്‌ കോഴിക്കളവ്‌

ലോക ജനസംഖ്യയുടെ 95% വരുന്ന ഭൂരിഭാഗവും ചിക്കന്‍ ആക്രാന്തകാരികളായിട്ടും ആടിനും മാടിനുമല്ലാതെ കോഴികള്‍ക്കെന്തുകൊണ്ടു അറ്റ്‌ലീസ്റ്റ്‌ നാലു കാലെങ്കിലും കൊടുക്കാത്തതെന്നു ആണ്ടവനോടു പരാതി പറഞ്ഞു നടന്നിരുന്ന കോളേജ്‌ കാലം.

പില്‍ക്കാലത്തു ശനിയുടെ അപഹാരത്താല്‍ ചീട്ടു കളിയിലേക്കു മൂക്കു കുത്തിയെങ്കിലും നല്ല കാലത്തു ഫുട്ബാള്‍,ക്രിക്കറ്റ്‌,ഷട്ടില്‍ മഴക്കാലത്തു കാരംസ്‌, ചെസ്സ്‌, ക്വിസ്സ്‌ എന്നീ സദുദ്ദേശങ്ങളുമായി അവിടെയും ഇവിടെയും മീശ മുളച്ചു വരുന്ന 7 യുവജനങ്ങളാല്‍ ജന്മം കൊണ്ട സാരംഗ്‌ ക്ലബ്‌ ഭാരവാഹികളുടെ ഭവനങ്ങളില്‍ സാധരണ ഗതിയില്‍ കൂലിപ്പണിക്കാര്‍ ചെയ്തു പോന്നിരുന്ന ചെങ്കല്‍ ലോഡിംഗ്‌/അണ്‍ലോഡിംഗ്‌, അലക്കുകല്‍ പാകല്‍, മരം ലോഡിംഗ്‌, 500ലൊ അധിലധികമോ തേങ്ങ ഉരിക്കല്‍, പ്രസവശുഷൂസ്ര മരുന്നു മേകിംഗ്‌ തുടങ്ങിയ കായികക്ഷമത അത്യാവശ്യമായ പല ജോലികളും "ഇറച്ചിയും പൊറോട്ടയും" എന്ന മാസ്മരിക ഓഫറിന്റെ പുറത്തു തടി നോക്കാതെ അറ്റന്റ്‌ ചെയ്തിരുന്ന കാലം.

ഒത്തു പിടിച്ചാല്‍ മലയും പോരും എന്ന ഒറ്റ പ്രൊവെര്‍ബില്‍ വിശ്വസിച്ച്‌ രാവിലെ ആവേശത്തോടെ ആരംഭിക്കുന്ന കലാമേള ഒരുച്ച മൂന്ന്‌ മൂന്നര ആവുമ്പോഴേക്കും പണ്ടാരമടങ്ങിയിട്ട്‌ എങ്ങനെയെങ്കിലും തീര്‍ന്നു കിട്ടിയാ മതിയാരുന്നു എന്ന മാനസികാവസ്ഥ കൈവരിക്കും.

അങ്ങനെ വൈകുന്നേരം കുളിച്ചു കഴിയുമ്പോളേക്കും ഒന്നു കിടക്ക കണ്ടാല്‍ സ്വര്‍ഗ്ഗം എന്ന ശക്തമായ പ്രലോഭനത്തെ അതിജീവിച്ചു കൊണ്ടു ചായക്കടയില്‍ എത്തിയാല്‍ തന്നെയും ഇറച്ചിയും പൊറോട്ടയിലെ ഇറച്ചി എപ്പോഴും ബീഫ്‌ ആയിരുന്നു. പെട്രോളിന്റെയും ഡീസലിന്റെയും വില വ്യത്യാസം പോലെ ഒരു ചിക്കന്‍ കറിക്കു 10 ബീഫ്‌ കറി കിട്ടുന്നതായിരുന്നു പ്രധാന കാരണം.

അക്കാലത്തു വല്ലപ്പോഴും വയറു നിറച്ചു കോഴിക്കാല്‍ കഴിക്കണമെങ്കില്‍ നാട്ടില്‍ നല്ല നിലയിലെത്തിയ ഗള്‍ഫുകാരന്‍ കല്യണം കഴിക്കാന്‍ തീരുമാനിക്കുകയും അതിനു നമ്മളെ വിളിക്കുകയും വേണം. ഒരാള്‍ നല്ല നിലയിലെത്തിയോ എന്നറിയാനുള്ള ചുരുക്കം ചില ആസിഡ്‌ ടെസ്റ്റുകളിലൊന്നു അയാളുടെ കല്യാണത്തിനു ചിക്കന്‍ ബിരിയണി വിളമ്പിയോ എന്നതാണു. അങ്ങനെ അതിബുദ്ധിമാന്മാരായ പല ഗള്‍ഫുകാരും എന്റെ ചേട്ടനടക്കം സാമ്പത്തികശേഷി ഇല്ലെങ്കിലും ഞാനും ഒരു നിലയില്‍ എത്തി എന്നു മാലോകരെ ജസ്റ്റ്‌ അറിയിക്കുവന്‍ വേണ്ടി മാത്രം ചിക്കന്‍ ബിരിയാണി പ്ലാന്‍ ചെയ്യുകയും കുടുംബം വെളുക്കുകയും ചെയ്യാറുണ്ട്‌.

സംഭവം എന്തായാലും ഇങ്ങനെയുള്ള പാര്‍ടികളില്‍ എല്ലായ്പോഴും വളരെ എക്സ്‌പിരീന്‍സ്ഡ്‌ ആയ ആളുകളെക്കൊണ്ടു മാത്രമേ ചിക്കന്‍ വിളമ്പിക്കാറുള്ളൂ.അങ്ങനെ കമ്പ്ലീറ്റ്‌ സ്ക്രീനിംഗ്‌ ടെസ്റ്റ്‌ കഴിഞ്ഞു വരുന്ന ഇത്തരക്കാര്‍ക്ക്‌ ചിക്കനോടൊന്നും യാതൊരു ആഭിമുഖ്യവും ഉണ്ടാവില്ലത്രേ. നോക്കിയും കണ്ടും വിളമ്പാനറിയുന്നവരു. വീട്ടിലെ കാര്‍ന്നോര്‌ "എടാ ദിനേശ, അവിടെക്കൊട്‌, ഇവിടെക്കൊട്‌, മറ്റവിടെക്കൊട്‌" എന്നു പറഞ്ഞാല്‍പ്പോലും ആത്മസംയമനം വിടാത്തവര്‍. കമ്പ്ലീറ്റ്‌ ആത്മാര്‍തഥ. ദൂരദര്‍ശനില്‍ ഒളിമ്പിക്‌ ഹൈലൈറ്റ്‌ കാണുമ്പോള്‍ സ്വിമ്മിംഗ്‌ പൂള്‍ ഐറ്റം ഇപ്പം വരും ഇപ്പം വരും എന്ന പോലെ ഇങ്ങനെയുള്ള വിളമ്പുകാരെ കാത്തു കെട്ടിക്കിടക്കണം എന്നതായിരുന്നു ഇതിന്റെ ഏറ്റവും വലിയ സൈഡ്‌ ഇഫ്ഫക്റ്റ്‌.

അണ്ടലൂര്‍ കാവുത്സവം കഴിഞ്ഞതിന്റെ പിറ്റേന്നു ഗ്രാമം ഞെട്ടിയുണര്‍ന്നതു ചൂടുള്ള മറ്റൊരു വാര്‍ത്തയുമായാണു. ടി. ജി. രവി അഥവാ സുധാകരേട്ടന്റെ വീട്ടില്‍ നിന്നും മൂന്നു കോഴികള്‍ മോഷണം ചെയ്യപ്പെട്ടു. രണ്ടു പിട, ഒരു പൂവന്‍. പിടകള്‍ പോയാല്‍ പോവട്ടെ എന്നു വയ്ക്കാം. ആകെക്കൂടിയുള്ള നാലു പിടകള്‍ക്കൊരു പൂവനാണു തട്ടിപ്പോയത്‌. പൂവനില്ലാത്ത അയല്‍വാസി നാണിയമ്മയുടെ വീടും ശോകമൂകമായി നിലകൊണ്ടു. ആ വീട്ടില്‍ അന്നു അടുപ്പു പുകഞ്ഞില്ല,ആരും കഞ്ഞി കുടിച്ചില്ല. അകാലത്തില്‍ വിധവകളായ തന്റെ പിടകളെ നോക്കി അവര്‍ നെടുവീര്‍പ്പിട്ടു, കട്ടവനെ മനം നൊന്തു ശപിച്ചു.

സുധാകരേട്ടന്‍ ആളു പിശകാണു. വെട്ടൊന്നു മുറി രണ്ടു എന്നാണു പ്രമാണം. "കട്ടവന്റെ കൈ ഞാന്‍ വെട്ടും" എന്ന പരസ്യ പ്രഖ്യാപനത്തോടെ രംഗം കൊഴുത്തു. ഒരു കാലത്തു സന്തത സഹചാരിയായിരുന്നതും പിന്നീട്‌ ബദ്ധ ശത്രുവുമായ രാമുവേട്ടനെയാണു എല്ലാവര്‍ക്കും സംശയം. ചത്തതു ജോസ്‌ പ്രകാശ്‌ അപ്പ പിന്നെ കൊന്നതു പ്രേം നസീര്‍ തന്നെ. ആളുകള്‍ അടക്കം പറഞ്ഞു. പലരും രാമുവേട്ടനോടു കുറച്ചു ദിവസം മാറി നില്‍ക്കാന്‍ പറഞ്ഞു. എന്നാല്‍ രാമുവേട്ടന്‍ യാതൊരു കൂസലുമില്ലാതെ

"അവന്റെ രണ്ടു കോഴികളെ കോന്നിട്ടു വേണ്ടേ എനിക്കാളാവാന്‍"

എന്ന ഫ്രേസില്‍ തിരിച്ച്‌ ആര്‍ഗ്യൂ ചെയ്തു. അവനല്ലെങ്കില്‍ പിന്നെ ആരു? സുധാകരേട്ടെനെയും നാണിയമ്മയെയും പോലെ നട്ടുകാര്‍ അങ്ങോട്ടുമിങ്ങോട്ടും ചോദിച്ചു കളിച്ചു.

അതിവിദഗ്ദമായി അസൂത്രണം ചെയ്യപ്പെട്ട്‌ യതൊരു തെളിവും, ഫിങ്കര്‍ പ്രിന്റ്‌ പോലും അവശേഷിപ്പിക്കതെയാണു ഒപറേഷന്‍ നടത്തപ്പെട്ടതു. ഒടുവില്‍ കട്ടവനെ കിട്ടാതെ

"അവനെ പിന്നീട്‌ എടുത്തോളാം" എന്ന പ്രഖ്യാപനത്തോടെ സുധാകരേട്ടന്‍ രംഗത്തു നിന്നു പിന്‍വാങ്ങി.

സുധകരേട്ടന്‍ അയാളുടെ വഴിക്കും കാലം അതിന്റെ വഴിക്കും സഞ്ചരിച്ചു ഒരൊന്നൊന്നരക്കൊല്ലം കഴിഞ്ഞു.

വൈകുന്നേരത്തെ ഫുട്ബാളും കഴിഞ്ഞു തളര്‍ന്നവശരായി മൈതാനത്തു കിടന്നു ആകശത്തിലെ നക്ഷത്രങ്ങളെ നോക്കി നാട്ടിലെ സദാചാര നിലവാരം മാറ്റിമറിക്കാനുതകുന്ന പുതിയ 'സോപ്പിന്റെ' രംഗ പ്രവേശ ഡിസ്‌കഷനിടക്കാണു സതീഷ്‌ ഞെട്ടിക്കുന്ന ആ സത്യം വെളിപ്പെടുത്തിയതു.

"ടി.ജി രവിയുടെ വീട്ടില്‍ നടന്ന കോഴി മോഷണം അസൂത്രണം ചെയ്യപ്പെട്ടതു എന്റെ തലയിലാണു."

തലയില്‍ കൈ വച്ചിരുന്നു പോയി, ഏതെന്ത്‌ തര്‍ക്കം വന്നാലും അത്‌ കാരംബോര്‍ഡ്‌ ആയിക്കോട്ടെ, ക്രിക്കറ്റ്‌ ആയിക്കോട്ടെ, എല്ലാം തീര്‍പ്പാക്കാന്‍ കഴിവുള്ള പ്രതിഭാശാലി. തുടര്‍ന്നങ്ങോട്ടു കമ്പ്ലീറ്റ്‌ ഓപറേഷന്‍ ചിക്കന്‍ സ്റ്റാര്‍ വെളിവാക്കപ്പെട്ടു.

എല്ല ദിവസവും ടി.ജി രവിയുടെ വീട്ടിലെ കോഴികളെ കാണുമ്പോള്‍ ആര്‍ത്തി കൂടി കൂടി മാനസികം ആവുമോ എന്ന വിഭ്രാന്തി മൂലമത്രെ സതീഷ്‌ അതു ചെയ്തത്‌.

ആ സതീഷ്‌ ഇന്നു ഇന്റലിജന്‍സ്‌ ബ്യുറോയില്‍ ജോലി ചെയ്യുന്നു.